കുട്ടനാട്ടിലെ ആയിരക്കണക്കിന് ഹെക്‌ടർ നെൽപ്പാടങ്ങളിൽ ഒരു പൂവ് കൃഷിയാണ് നടത്തിയിരുന്നത്. മൺസൂൺ അവസാനിക്കുന്ന തോടെ(സെപ്റ്റംബർ) നെൽകൃഷി ആരംഭിക്കും. ഫെബ്രുവരിയിലെ കൊയ്ത്തോടു കൂടി അവസാനിക്കുന്ന രീതിയിലുള്ള കൃഷിയായിരുന്നു കൂട്ടനാട്ടിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഇപ്പോൾ കൃഷി ഇറക്കുന്ന സമയം പ്രാദേശികമായി നിശ്ചയിച്ചു തുടങ്ങി.

 

കൃഷിശാസ്ത്രജ്ഞരുടെ വേഷമിട്ട് ചില ഉദ്യോഗസ്ഥർ രംഗത്ത് വന്നു. രണ്ടാമത് ഒരു കൃഷി കൂടി ചെയ്‌താൽ ഇരട്ടി വിളവുണ്ടാക്കാം എന്ന ആശയം പ്രചരിപ്പിച്ചു. വർഷകാലത്ത് വരുന്ന കിഴക്കൻ വെള്ളം പെട്ടെന്ന് കടലിലേക്ക് തള്ളി വിടുന്നതിനുവേണ്ടി ആലപ്പുഴയ്ക്ക് 21 കിലോമീറ്റർ തെക്ക് തോട്ടപ്പള്ളി ഭാഗത്ത് ഒരു സ്പില്‍വേ നിർമ്മിച്ചു. കടൽത്തീരത്ത് കൂടി പോകുന്ന നാഷണൽ ഹൈവേ 47ഉം കടൽത്തീരവും മുറിച്ച് കടലിലേക്ക് 400 മീറ്റർ വീതിയും 1500 മീറ്റർ നീളമുള്ള ഒരു തോടാണ് ഇപ്രകാരം വെട്ടിത്തുറന്നത്. ഈ തോടിന് കുറുകെ ഏതാണ്ട് മധ്യഭാഗത്തായി 10 മീറ്റർ അകലത്തിൽ കോൺക്രീറ്റ് തൂണുകൾ പണിത്, അവയ്ക്കിടയിൽ ഇരുമ്പ് പലകകൾ പിടിപ്പിക്കുക. ഇത്തരത്തിൽ ഏതാണ്ട് 30 ഷട്ടറുകൾ വൈദ്യുത മോട്ടോറുകൾ പ്രവർത്തിപ്പിച്ചു ഉയർത്തുകയും താഴ്ത്തുകയും ചെയ്താൽ കടൽവെള്ളം ഉള്ളിലേക്ക് കയറാതെയും മലവെള്ളത്തെ കടലിലേക്ക് ഒഴുക്കിയും രണ്ടാം കൃഷി സുഗമമാക്കാം എന്ന് നിശ്ചയിച്ചു. ഇതിൻ്റെ പണി 1951ൽ ആരംഭിച്ച് 1954ൽ പൂർത്തിയാക്കി.

 

 

വർഷകാലത്ത് 250,000 ലക്ഷം ക്യൂബിക്കടി വെള്ളം ഒരു സെക്കൻഡിൽ കുട്ടനാട്ടിൽ വരുന്നുണ്ടെന്നും അതിൽ 150,000 ക്യൂബിക്കടിയും കടലിലേക്ക് സ്വയമേ ഒഴുകിപ്പോകുമെന്നും കണക്കാക്കി ബാക്കിയുള്ള 100,000 ക്യുബിക്കടിയിൽ 640,00 ക്യൂബിക്കടി വെള്ളം സ്പിൽവേ വഴി തള്ളി വിടാം എന്നുള്ള കണക്ക് പാളി. പക്ഷേ പ്രതീക്ഷിച്ചതിന്റെ മൂന്നിലൊരു ഭാഗം വെള്ളം പോലും ഒഴുക്കാൻ സ്പിൽവേ വഴി സാധിച്ചില്ല.

 

രണ്ടാം കൃഷിക്ക് തടസ്സമായി നിന്ന മറ്റൊന്ന് വേനൽക്കാലത്ത് കടലിൽന്നിന്നും കുട്ടനാട്ടിലേക്ക് കയറി വരുന്ന ഉപ്പു വെള്ളമാണ്. ആറുമാസത്തോളം കുട്ടനാട്ടിൽ ഉപ്പുവെള്ളമായിരിക്കും. അത് നിയന്ത്രിക്കുന്നതിന് വേണ്ടി വേമ്പനാട്ടുകായലിന്‍റെ ഏറ്റവും വീതി കുറഞ്ഞ വടക്കേ അറ്റത്ത് തണ്ണീർമുക്കത്തിനും വെച്ചൂരിനും ഇടയ്ക്ക് കായലിൽ കോൺക്രീറ്റ് തൂണ് പണിത് അവയ്ക്കിടയിൽ താഴ്ത്താവുന്നതും ഉയർത്താവുന്നതുമായ ഇരുമ്പുപലകകൾ വെച്ചുപിടിപ്പിച്ചു കൊണ്ടുള്ള ബറാജ് സ്ഥാപിക്കുക, അതിനു മുകളിലൂടെ വാഹന സഞ്ചാരവും ലക്ഷ്യമിട്ടിരുന്നു. 1958ൽ പണി ആരംഭിച്ചു. തണ്ണീർമുക്കത്ത് നിന്ന് കിഴക്കോട്ട് 500 മീറ്ററിലെയും വെച്ചൂർ നിന്നും പടിഞ്ഞാറോട്ട് 500 മീറ്ററിലെയും പണികൾ 1976 തീർന്നു.പാലങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള മൺചിറ നിർമ്മിച്ച് റോഡു ഗതാഗതവും ആരംഭിച്ചു.

 

തോട്ടപ്പള്ളിയിലെ ഷട്ടറുകൾ വർഷകാലത്തെ മലവെള്ളം കടലിലേക്ക് ഒഴുക്കി കളയാൻ ഉദ്ദേശിച്ചുള്ളതാണ്, തണ്ണീർമുക്കത്തേത് വേനൽകാലത്ത് കടൽവെള്ളം കടക്കാതെ തടുത്തു നിർത്താൻ ഉള്ളതും.ബണ്ട് പൂർത്തിയായപ്പോഴും രണ്ടാം കൃഷി വേനൽക്കാലത്ത് വേണോ വർഷകാലത്ത് വേണോ എന്ന് നിശ്ചയിച്ചിരുന്നില്ല. കുട്ടനാട്ടിൽ പല സ്ഥലത്തും പല രീതിയിലാണ് രണ്ടാം കൃഷി തുടങ്ങിയത്.

 

കൊയ്ത്തുകാലം ആരംഭിക്കുന്നതിനു മുൻപായി മഴ തുടങ്ങും. പെയ്ത‌ വെള്ളവും കിഴക്കൻ വെള്ളവും വരുന്നതോടുകൂടി കൃഷിപ്പാടങ്ങൾ മടവിണു നശിച്ചു തുടങ്ങി. അതിന് പരിഹാരമായി പുറം ബണ്ടുകൾ കരിങ്കല്ലു കൊണ്ടുള്ള സംരക്ഷണഭിത്തിനിർമ്മിച്ച് ബലപ്പെടുത്തണമെന്ന ആശയം 1963ൽ കേരള ഗവർണറായിരുന്നു ശ്രീ ഭഗവാൻ സഹായി മുന്നോട്ടുവെച്ചു. പിന്നീട് വന്ന കൃഷിമന്ത്രി എം എൻ ഗോവിന്ദൻ നായരുടെ കാലത്ത് പല നടപടിയെടുത്തെങ്കിലും പണി തുടങ്ങിയില്ല. 1970ൽ വന്ന സർക്കാർ കൽക്കെട്ടിൻ്റെ പണി തുടങ്ങി. അതിന്റെ ചെലവ് കർഷകരുടെ ചുമരിൽ വന്നതോടെ പണികളും ഇഴഞ്ഞ് നീങ്ങി.

 

കൽക്കെട്ട് നിർമ്മിച്ചതിലൂടെ രാഷ്ട്രീയക്കാർ വലിയ കമ്മിഷൻ അടിച്ചുമാറ്റി. കൽക്കെട്ട് പലയിടങ്ങളിലും
കായലിൽ താണു. മറുഭാഗത്ത് കൃഷി ശാസ്ത്രജ്ഞന്മാർ മൂപ്പുകുറഞ്ഞ നെൽ വിത്തുകൾ ഉല്പാദിപ്പിച്ചു. പണിയില്ലാതിരുന്നശാസ്ത്രജ്ഞന്മാർക്ക്
പണിയുമായി, രാഷ്ട്രീയക്കാർക്ക് പണവുമായി. സർക്കാരുകളാകട്ടെ കർഷകനെ സഹായിക്കാതെ അഴിമതിക്ക് സഹായകരമായ മറ്റു പണികളിൽ ഒഴുകി. രണ്ടാം കൃഷി ലാഭകരമല്ലാതായതോടെ കർഷകർ കൃഷി ഉപേക്ഷിച്ചുതുടങ്ങി.

 

സർക്കാരുകളാകട്ടെ രണ്ടാം കൃഷി എന്ന കൂട്ടനാടിന്റെ ശാപം വെളുപ്പിക്കാൻ പണം ഇറക്കിക്കൊണ്ടേയിരുന്നു. വർഷാവർഷം ഷട്ടറുകളുടെ ഇരുമ്പ് തകിട് പെയിൻ്റെടിക്കുന്നുണ്ടെങ്കിലും തുരുമ്പിന് ഒരു കുറവുമില്ല. തുടരെത്തുടരെ ഷട്ടറുകൾ മാറ്റുന്നതു വഴിയും വൻ തുക ചിലവാകുന്നുണ്ട്.

 

കൃഷിക്ക് വേണ്ടി ബണ്ടിന്റെ ഷട്ടർ അടച്ചതോടെ കുട്ടനാടിന്റെ പരിസ്ഥിതി ആകെ മാറി. ഓരു വെള്ളം കയറി ജലശയങ്ങളെ ശുദ്ധീകരിച്ചിരുന്നത് അവസാനിച്ചു. തോടുകളിൽ പായൽ നിറഞ്ഞു. ഓരു ജലം കയറാതെ ഒഴുക്കുനിലച്ചതോടെ തോടുകളിൽ പുല്ലു വളർന്ന് ജല ഗതാഗതവും ദുഷ്‌കരമാക്കി. വിവിധ ഇനം മത്സ്യത്തിന്റെ ആവാസവ്യവസ്ഥകൾ തകരാറിലായി. ഉൾനാടൻ മത്സ്യബന്ധനവും തകർച്ചയിലായി.

 

മൂപ്പു കുറഞ്ഞ പുതിയ ഇനം നെൽവിത്തുകൾ വന്നതോടെ പഴയ നല്ലയിനം വിത്തുകൾ ഇല്ലാതായി. പ്രതിരോധശേഷി ഇല്ലാത്തതിനാൽ നെല്ലിനെ ദ്രോഹിക്കുന്ന കീടങ്ങൾ പെരുകി. ആവാസ വ്യവസ്ഥ തകരാറിലായതോടുകൂടി നാടൻ മത്സ്യങ്ങൾ വളരാതായി. ശാസ്ത്രജ്ഞന്മാർ പുതിയ ഇനം മത്സ്യങ്ങളെ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. രുചിയില്ലാത്തതും, വേഗം വളരുന്നതും, നാടൻ മത്സ്യങ്ങളെ തിന്നുന്നതുമായ പുതിയ ഇനം മത്സ്യങ്ങൾ മൂലം നാടൻ മത്സ്യങ്ങൾ പലതും കുറ്റിയറ്റുപോയി.
തോടുകൾ തെളിയാതായി മത്സ്യബന്ധനം അവതാളത്തിലായി ഓരു ജലത്തിന്റെ വരവും പോക്കും തെങ്ങുകൾക്ക് ഗുണകരമായിരുന്നത് നഷ്ടപ്പെട്ടു. തെങ്ങുകളിൽ തേങ്ങാപിടുത്തം കുറഞ്ഞു. ശാസ്ത്രജ്ഞന്മാർക്ക് പ്രതിരോധമരുന്ന് കണ്ടുപിടിക്കാനാവാത്ത കാറ്റുവീഴ്ചയും മണ്ഡരിയും കടന്നുവന്നു. അവിടെയും ശാസ്ത്രജ്ഞന്മാർ കടന്നുവന്ന് പുതിയ ഇനം തെങ്ങുംതൈകൾ ഉല്പാദിപ്പിച്ചു. എണ്ണമയമില്ലാത്ത മൂന്നാം കൊല്ലം മുതൽ തേങ്ങ തരുന്ന ഈ തെങ്ങുകൾ രണ്ടാൾ പൊക്കമായപ്പോൾ നശിച്ചു തുടങ്ങി.

 

കൂട്ടനാട് വികസന പദ്ധതിക്ക് കേന്ദ്രസർക്കാർ 2008ൽഅനുവദിച്ച 1840.75 കോടിയിൽ നിന്നും പണമെടുത്ത് തണ്ണീർമുക്കം ബണ്ടിന്റെ നടുഭാഗത്തുള്ള മൺചിറ മാറ്റി അവിടെയും കോൺക്രീറ്റ് പാലം നിർമ്മിച്ച് അടിയിൽ ഷട്ടറും സ്ഥാപിച്ചു. കുട്ടനാടിനെ മുച്ചൂടും മുടിച്ച, രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും അഴിമതിയുടെ നേർക്കാഴ്ചയായി തണ്ണീർമുക്കം ബണ്ട് അങ്ങനെ നിലകൊള്ളുന്നു. കർഷകർക്ക് വേണ്ടി ഒരു സംരക്ഷണവും ഒരു ആനുകൂല്യം കിട്ടാതെ കൃഷി ഉപേക്ഷിച്ച് അവരൊക്കെ വിട്ടുപോയി. എവിടെയൊക്കെയോ ചിലയിടങ്ങളിൽ നടക്കുന്നുഎന്നുപറയുന്ന കൃഷിക്ക് വേണ്ടി ബണ്ട് അടയ്ക്കലും തുറക്കലും ഇന്നും നടക്കുന്നുണ്ട്.

 

ജോൺ എബ്രഹാം BSc

 

കുമരകത്തു നിന്നും ഡിഗ്രി എടുത്ത ആദ്യത്തെ വ്യക്തിയാണ് കുമരകം ഇല്ലിക്കളത്തിൽ ജോൺ എബ്രഹാം BSc. ഡിഗ്രി ചേർത്താണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വലിയ പരിസ്ഥിതിവാദി ആയിരുന്നു. തണ്ണീർമുക്കത്ത് ബണ്ട് വരുന്നതിനെ കാര്യകാരണസഹിതം നഖശിഖാന്തം എതിർത്ത ഏകവ്യക്തിയാണ് ഇല്ലിക്കളത്തിൽ ജോൺ എബ്രഹാം.

 

കൽക്കട്ട സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ബിരുദം എടുത്ത അദ്ദേഹത്തെ തുടർന്നു പഠിക്കാൻ പിതാവ് അനുവദിക്കാതെ കൃഷി കാര്യങ്ങളിൽ നിയോഗിച്ചു. അന്ന് കാർഷികവൃത്തിക്ക് ഒരു മാന്യതയും അന്തസ്സും തിരുവിതാംകൂർ മഹാരാജാവ് നൽകിയിരുന്നു. ജനാധിപത്യ ഭരണം കടന്നുവന്ന 1947 നു ശേഷം ഒരു കാർഷികേതരച്ചുവ അനുഭവപ്പെടാൻ തുടങ്ങിയെന്നും,ക്രമേണ അത് കർഷകവിരുദ്ധതയിലേയ്ക്കും അവസാനം കർഷക വിദ്വേഷത്തിലേയ്ക്കും രൂപപ്പെട്ടു എന്നും കുട്ടനാട് എന്ന തൻ്റെ ഒരു പുസ്തകത്തിൽ ജോൺ എബ്രഹാം പറയുന്നുണ്ട്.
അതോടെ ഒരുതരം നിരാശ അനുഭവപ്പെട്ടപ്പോൾ അതിനൊരു മാറ്റം വരുത്താൻ പരിശ്രമമായി. കർഷകരോട് ഭരണാധികാരികൾക്ക് അനുകമ്പയെങ്കിലും ഉണ്ടാക്കുവാൻ പത്രമാസികകളിലൂടെ ധാരാളം എഴുതിയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ കഴിയവെയാണ് ശാസ്ത്ര സാഹിത്യ പരിഷത്തുമായി പരിചയപ്പെടുന്നതും കുട്ടനാടിനെ കുറിച്ച് പഠിക്കുന്നതും നാടിനു വേണ്ടി നിലകൊള്ളാൻ അദ്ദേഹം രംഗത്ത് വരുന്നതും.

 

അഴിമതിയിൽ കണ്ണുനട്ടിരുന്നവർ മറ്റൊന്നും ശ്രദ്ധിച്ചില്ല. ശ്രീ ജോൺ എബ്രഹാം പ്രവചിച്ചത് പോലെ തന്നെയാണ് കൂട്ടനാടിന്റെ ഇന്നത്തെ അവസ്ഥ. അദ്ദേഹം മരണമടയുന്ന 1989 വരെ അതെല്ലാം കാണുവാനുള്ള ഭാഗ്യമോ നിർഭാഗ്യമോ അദ്ദേഹത്തിനുണ്ടായി.

 

രണ്ടാം കൃഷി നെല്ല് ഉൽപാദനം പെട്ടെന്ന് വർദ്ധിപ്പിച്ചെങ്കിലും തുടർന്ന് മുൻപത്തേതിലും വളരെ താഴോട്ട് പോവുകയായിരുന്നു.. ഇപ്പോൾ കൂട്ടനാട്ടിൽ നാമമാത്ര ഹെക്‌ടർ മാത്രമേ കൃഷി നടക്കുന്നുള്ളൂ. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഇതര സംസ്ഥാനങ്ങളെപ്പോലെ കേരളത്തിൽ കർഷകരെ സഹായിക്കുന്ന ഒരു പദ്ധതിയുംഇല്ല. ശാസ്ത്രീയമായ ആധുനിക കൃഷി രീതികടന്നുവരാത്ത വിധം ഇവിടെ കമ്മ്യൂണിസ്റ്റുകൾ സമരവും ഭരണവും ഒരുമിച്ച് കൊണ്ടുപോയി. അതും കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായി. കുട്ടനാടിനെ നശിപ്പിച്ച ആഴിമയിക്കഥകൾ ധാരാളമുണ്ടെങ്കിലും തൽക്കാലം അതെല്ലംമാറ്റിവെയ്ക്കുന്നു.

 

ഫ്യൂഡലിസത്തിന്റെ കാലം താണ്ടി ലോകം വളരെ മുന്നോട്ടു പോയി കുട്ടനാട്ടുകാർ പുതിയ ജനാധിപത്യത്തിലെത്തി. വികസനത്തിൻ്റെ പേരിൽ സ്‌പിൽവേയും, ബണ്ടും വന്നു, കർഷകർക്ക് മുളപ്പിക്കാൻ ആവാത്ത നെല്ലിനങ്ങളും വന്നു, കൃത്രിമവളവും കീടവും കീടനാശിനികളും വന്നു, പുതിയ നിയമങ്ങളും ബാങ്കുകളും അന്വേഷണക്കമ്മീഷനുകളും വന്നു. എല്ലാറ്റിനെയും നിയന്ത്രിക്കാൻ രാഷ്ട്രീയക്കാരും വന്നു.കർഷകർ കടം കയറി മുടിഞ്ഞു. ഇവയെല്ലാം കുട്ടനാടിനേൽപ്പിച്ച ആഘാതങ്ങളാണ്.

 

ഇക്കഥകൾ പറയുമ്പോൾ ജോൺ എബ്രഹാം വികാരാധീനനാകുമായിരുന്നു. കുട്ടനാടിന്റെ കഥ കേൾക്കുന്ന നമ്മളും അസ്വസ്ഥരാകുന്നില്ലേ?

 

ഡോമിനിക്ക് സാവിയോ
വാച്ചാച്ചിറയിൽ.
5-6-2025